Friday, April 16, 2010

അനിക്കുട്ടന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു


ങ്ങനെ അനിക്കുട്ടനില്ലാത്ത ആദ്യത്തെ വിഷു കടന്നു പോയി. കുഞ്ഞിക്കൈകളില്‍ കൈനീട്ടം വച്ചു കൊടുത്തപ്പോള്‍ ഇനിയൊരിക്കലും തേടിവരാത്ത അനിക്കുട്ടന്‍റെ കൈകളെ ഓര്‍ത്തു. 

അനിക്കുട്ടാ... നന്ദുക്കുട്ടനും മനുക്കുട്ടനും സ്കൂളില്‍ പോയി തുടങ്ങി. നന്ദു കെ.ജി 2ലും മനുക്കുട്ടന്‍ കെ.ജി 1ലും. രണ്ടുപേരും ഒരേ സ്കൂളിലാണ്‌. അവരുടെ കൂടെ സ്കൂളില്‍ പോവന്‍ പക്ഷെ നീ കാത്തുനിന്നില്ലല്ലൊ?. അവര്‍ നിന്നെ ചോദിക്കാറുണ്ട്‌. അനിക്കുട്ടന്‍ അമ്മമ്മയുടെ കൂടെ നാട്ടിലാണെന്നാണ്‌ അവരോട്‌ പറഞ്ഞിട്ടുള്ളത്‌. 

ഓ.. ഞങ്ങളുടെ അനിക്കുട്ടനെ നിങ്ങള്‍ക്കറിയില്ലല്ലൊ?..... 
എഴുതാനാവാതെ, അറിയാതൂര്‍ന്നുവീഴാതെ കാത്തുവച്ച വാക്കുകള്‍...ഇനിയും അതിന്‍റെ ഭാരം താങ്ങാന്‍ കഴിയില്ല...കൂട്ടിവച്ച വിങ്ങല്‍, ഒളിച്ചുവച്ച തേങ്ങലുകള്‍ എല്ലാം വരികളായി വരകളായി തീര്‍ന്നെ പറ്റൂ... 

പലതവണ വേണ്ട, പറ്റില്ല എന്നുകരുതി മാറ്റിവെച്ചെങ്കിലും മനസ്സിന്‍റെ സമ്മര്‍ദ്ദം താങ്ങാവുന്നതിലേറെ ആയപ്പോഴാണ് അനിക്കുട്ടനെ ഞങ്ങള്‍ അവസാനമായി ചെന്നൈയില്‍ വച്ച്‌ കണ്ടപ്പോള്‍ എടുത്ത ചിത്രവുമായി ഞാന്‍ വരക്കാനിരുന്നത്‌. വരയുടെ പുരോഗതികാണാന്‍ ഇടയ്ക്കിടെ എത്തിയ എന്‍റെ മകന്‍ നന്ദുവിന്‌ ചോദ്യങ്ങളേറെ..."അച്ഛാ അനിക്കുട്ടനെപ്പാ വെരുവാ?"ഞാന്‍ പറഞ്ഞു വരും..."അച്ഛാ അനിക്കുട്ടന്‍റെ കയ്യിലെന്തിനാ കെട്ടിവച്ചിരിക്ക്ന്ന് ?" മരുന്നു കൊടുക്കുവാന്‍ കയ്യില്‍ പിടിപ്പിച്ചിരിക്കുന്ന സ്ഥിരം സംവിധാനം കണ്ടാണ്‌ നന്ദു ചോദിച്ചത്‌. നാലരവയസ്സുകാരന്‍ നന്ദുവിന്‌ ഇനിയും ചോദ്യങ്ങളുണ്ടെന്നു അവന്‍റെ മുഖം കണ്ടാലറിയാം. ഞാന്‍ ശ്രദ്ധിക്കാഞ്ഞതിനാലാവണം കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടന്നു വച്ചത്‌.
       ---------------------------------------
ജീവിതത്തിന്‍റെ  പച്ചപ്പുതേടി അലഞ്ഞ്‌ ഇന്ത്യയില്‍ പലയിടത്തായി പറിച്ചു നടപ്പെട്ട സഹോദരങ്ങുളുടെ കുട്ടികളുടെ ഞാനടക്കമുള്ള ആദ്യ തലമുറ.......കുട്ടികളേറെ ഉണ്ടെങ്കിലും അവധിക്കാലത്ത്‌ തറവാട്ടില്‍ ഒത്തുകൂടുമ്പോള്‍ മാത്രമാണ്‌ ഞങ്ങള്‍ പരസ്പരം കണാറ്‌. ആ വേളകള്‍ ഞങ്ങള്‍ക്കെന്നും ഉത്സവമായിരുന്നു. മുന്‍തലമുറയെ അനുകരിച്ച്‌ ഞങ്ങളും ജീവിത യാത്ര തുടങ്ങിയപ്പോള്‍ ആ കൂടിക്കാഴ്ച്ചകളുടെ ഇടവേളകള്‍ പലപ്പോഴും വര്‍ഷങ്ങള്‍ നീണ്ടു. അങ്ങനെ തികച്ചും യദൃശ്ചികമായി ഞങ്ങളില്‍ ചിലരെ എങ്കിലും ഒരുമിപ്പിക്കാന്‍ വിധി വഴിയൊരുക്കി, അതും നാട്ടില്‍ നിന്ന്‌ ഒത്തിരി ദൂരെ എണ്ണകിനിയുന്ന അറബിനാട്ടില്‍. വര്‍ഷങ്ങള്‍ക്മുമ്പ്‌ ഇളയമ്മയും കുടുംബവും ആണ്‌ ആദ്യമെത്തിയത്‌. പിന്നീട്‌ അവരെ പിന്‍പറ്റി ഞങ്ങളും ഇവിടെ എത്തി, പതിയെ കുടുംബം പടുത്തു. ഞാനും കുടുംബവും, എന്‍റെ നേര്‍പെങ്ങളും കുടുംബവും, ഇളയച്ചന്‍, മറ്റൊരു ഇളയച്ചന്‍റെ   മകളും കുടുംബവും, ഇനിയൊരു ഇളയമ്മയുടെ മകനും കുടുംബവും, വല്ല്യച്ചന്‍റെ മകനും കുടുംബവും, അങ്ങനെ നീളുന്നു പട്ടിക. ഇങ്ങനെ ഒരു വലിയ കുടുംബത്തിന്‍റെ  ഭാഗമായതിനാല്‍ പ്രവാസ ജീവിതത്തിന്‍റെ  വിരസത ഞങ്ങളില്‍ നിന്നകന്നു. 

ഈ വലിയ കുടുംബത്തിലെ പുതിയ തലമുറയുടെ ആദ്യ വസന്തമായി എനിക്കൊരു മകന്‍ ജനിച്ചു, നന്ദു(ദേവ നന്ദന്‍). മൂന്ന്‌ മാസങ്ങള്‍കുശേഷം രണ്ടാമനായി ഇളയച്ചന്‍റെ  മകള്‍ക്‌ ഒരു മകന്‍ ജനിച്ചു, അനിക്കുട്ടന്‍ (അനിഷ്‌). ഏറെ വൈകാതെ അടുത്തമൂന്നുമാസത്തിനു ശേഷം മൂന്നാമനായി ഇളയമ്മയുടെ മകന്‌ ഒരു മകന്‍ ജനിച്ചു, മനു(മാനസ്‌). പരസ്പരം മൂന്നുമാസത്തെ പ്രായ വ്യത്യാസം മാത്രമുണ്ടായിരുന്ന ഇവര്‍ നടന്നു തുടങ്ങിയപ്പോഴെ നല്ല കളിക്കൂട്ടുകാരായി. ആഘോഷവേളകളില്‍ ഞങ്ങളവരെ ഒരേതരം വസ്ത്രം ധരിപ്പിച്ചു, ഒരു കൌതുകക്കാഴ്ചയായിരുന്നു അത്‌. ഞങ്ങള്‍ക്‌ അവര്‍ "ത്രീ മസ്കിറ്റേര്‍സ്‌" ആയി. പരസ്പരം സ്നേഹിച്ചും പോരടിച്ചും കുറുമ്പുകാട്ടിയും അവര്‍ ഏവരുടെയും മനംകവര്‍ന്നു. അത്യാഹ്ളാദകരമായ വര്‍ഷങ്ങള്‍.
അനിക്കുട്ടന്‍, നന്ദുക്കുട്ടന്‍, മനുക്കുട്ടന്‍- ഒരു പഴയ ചിത്രം                                         
 2008 ജൂലായില്‍ എന്‍റെ  മകന്‍റെ  മൂന്നാം പിറന്നാള്‍ ദിനത്തിന്‍റെ ആഘോഷവേള. പൊതുവെ ഉല്‍ത്സാഹിയായിരുന്ന അനിക്കുട്ടന്‍ അന്ന്‌ ഒട്ടും ഉന്‍മേഷവാനായിരുന്നില്ല. ആയിടക്കായി അടുപ്പിച്ചടുപ്പിച്ച്‌ വന്ന പനിയായിരിക്കാം കാരണമെന്ന്‌ ഞങ്ങള്‍ കരുതി. കാണിച്ച എല്ലാ ഡോക്ക്ടര്‍മാരും ഒരു സാധാരണ പനിയായി അതിനെ വിലയിരുത്തി. പക്ഷെ അന്ന്‌ അനിക്കുട്ടന്‍റെ  വയറില്‍ തോന്നിയ കല്ലിപ്പ്‌ എന്നെ പോലെ പലര്‍ക്കും അസ്വാഭാവികമായി തോന്നി. അനിക്കുട്ടനെ അടുത്തദിവസം തന്നെ മറ്റൊരു ഡോക്ടറെ കാണിച്ചു. സ്വന്തം ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ അനിക്കുട്ടന്‍റെ അസുഖം ആ ഡോക്ടര്‍ കൃത്യമായി മനസ്സിലാക്കി. എത്രയും പെട്ടന്നു നാട്ടിലെ ക്യന്‍സര്‍ സെന്‍റെറിലേക്ക്‌ കൊണ്ടുപോവാന്‍ അദ്ദേഹം ഉപദേശിച്ചു. ഓര്‍ക്കാപുറത്തുകിട്ടിയ ഒരു പ്രഹരമായാണ്‌ ഞങ്ങള്‍ ആ വിവരം അറിഞ്ഞത്‌. പിന്നീട്‌ താമസിച്ചില്ല, ആഗസ്റ്റില്‍ അനിക്കുട്ടന്‍ ജനിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തന്നെ കൊണ്ടുപോയി. പക്ഷെ ഞങ്ങളെ ഞെട്ടിപ്പിച്ച മറുപടിയാണ്‌ അവിടുത്തെ ക്യാന്‍സര്‍ വിഭാഗം തന്നത്‌. അവര്‍ക്ക്‌ ഒന്നു ചെയ്യനില്ലത്രെ. അനിക്കുട്ടനെ അത്ര എളുപ്പം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല അനിക്കുട്ടന്‍റെ അഛ്ചനും അമ്മയും. അന്നുവരെ വേണ്ടത്ര കാര്യപ്രാപ്തിയില്ല എന്നു ഞാന്‍ കരുതിയിരുന്ന അനിക്കുട്ടന്‍റെ അമ്മയുടെ, എന്‍റെ അനിയത്തിയുടെ ഒരു പുതിയ മുഖമാണ്‌ അന്നുമുതല്‍ ഞങ്ങള്‍ കണ്ടത്‌. തന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ തക്കം പാര്‍ക്കുന്ന മരണത്തെ മുഖത്തുനോക്കി വെല്ലുവിളിക്കാന്‍ കരുത്താര്‍ജിച്ച ഒരമ്മയുടെ പുതിയ മുഖം. 

അനിക്കുട്ടനെ അവര്‍ അഡയാര്‍ ക്യാന്‍സര്‍ സെന്‍റെറിലേക്കു കൊണ്ടുപോയി. കുടലിലാണ്‌ അര്‍ബുദത്തിന്‍റെ വളര്‍ച്ച ആദ്യം കണ്ടെത്തിയത്‌. പിന്നീടുള്ള ടെസ്റ്റുകളില്‍ അതിലും ഗുരുതരമായത്‌ അനിക്കുട്ടന്‍റെ തലയില്‍ കണ്ടെത്തി. എങ്കിലും അവരുടെ വാക്കുകള്‍ ഞങ്ങളില്‍ പ്രതീക്ഷയും ധര്യവും വളര്‍ത്തി. ആ അഛ്ചനും അമ്മയും കടന്നുപോയ പരീക്ഷണഘട്ടങ്ങള്‍ ഒരു ഞെട്ടലോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ. ശസ്ത്രക്രീയയും, കീമൊ തെറപ്പിയും അടക്കം എന്തൊക്കെ ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. യുകെ യില്‍ നിന്നും, കൊറിയയില്‍ നിന്നും എത്തിച്ച മരുന്നുകളും പരീക്ഷിച്ചു. അനിക്കുട്ടനെ കൈവിട്ടു പോവാതിരിക്കാന്‍ കഴിയുന്നതെല്ലാം മരുന്നായും, പ്രാര്‍ത്ഥനയായും ചെയ്ത നാളുകള്‍. മരുന്നുകള്‍ ലക്‌ഷ്യം കണ്ടെത്തുന്നു എന്ന വിവരം സന്തോഷിപ്പിക്കുമ്പോഴേക്കും അശുഭവാര്‍ത്തകളും തേടിയെത്തും. പ്രതീക്ഷ തന്നും തകര്‍ത്തും കടന്നുപോയ മാസങ്ങള്‍. അങ്ങനെ ഞങ്ങള്‍ പതിയെ തിരിച്ചറിഞ്ഞു, അനിക്കുട്ടന്‍ രംഗബോധമില്ലാത്ത കോമാളിക്കുമുമ്പില്‍ കീഴടങ്ങിയെ തീരു. 

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ അനിക്കുട്ടനെ കാണാന്‍ ചെന്നൈയില്‍ അഡയാര്‍ ക്യാന്‍സര്‍ സെന്‍റെറില്‍ പോയി. അനിക്കുട്ടന്‍ ഒരു പാട്‌ മാറിയിരിക്കുന്നു. മുഖത്തിനിടതുവശം നീരുവെച്ചിട്ടുണ്ട്‌. അല്‍പം ക്ഷീണിതനാണ്‌,കാലിനുള്ള വേദന കാരണം കിടക്കയില്‍ നിന്നും താഴെ ഇറങ്ങുന്നേ ഇല്ല. എങ്കിലും നന്ദുവിനെ കണ്ട ആഹ്ളാദം അനിക്കുട്ടന്‌ അടക്കാനായില്ല. മാസങ്ങളായി കാണാതിരുന്ന കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായ അവരുടെ സ്നേഹവും, സന്തോഷവും മറയില്ലാതെ പങ്കുവച്ചു. കയ്യില്‍ ഇടയ്ക്‌ മരുന്നു കൊടുക്കാനുള്ള സംവിധാനമൊക്കെ കെട്ടിവെച്ചിട്ടുണ്ടെങ്കിലും  പരിമിതികള്‍ അനുവദിക്കുന്നിടത്തോളം രണ്ടുപേരും കിടക്കയില്‍ കുത്തിമറിഞ്ഞു. ദീര്‍ഘ കാലമായുള്ള ചെന്നൈ വാസത്തിനാലാവണം അനിക്കുട്ടന്‍റെ സംസാരത്തില്‍ ഇടയ്കിടെ വിരുന്നെത്തുന്ന തമിഴ്‌ മൊഴികള്‍. കിടക്കയിലിരുന്ന്‌ എനിക്കും നന്ദുവിനുമൊപ്പം ടിക്കറ്റ്‌ മുറിച്ച്‌ കളിക്കുന്ന അനിക്കുട്ടന്‍.....കുഞ്ഞു കുഞ്ഞു കടലാസു കഷണങ്ങള്‍ ഞങ്ങളുടെ കയ്യില്‍നിന്ന്‌ വാങ്ങി അനിക്കുട്ടന്‍ പറയും " ടിക്കറ്റ്‌ ടിക്കറ്റ്‌... ഞാന്‍ സൈന്‍ പണ്ണി തരേന്‍". ഉച്ചയ്ക്‌ ശേഷം കളിച്ചുതളര്‍ന്ന്‌ അനിക്കുട്ടന്‍ ഉറങ്ങി. നന്ദുവിനെ അവിടെ നിന്നു വിടാന്‍ അവന്‍ സമ്മതിക്കില്ല. പോവും എന്നറിഞ്ഞാല്‍ ബഹളം വെക്കും. അസുഖത്തോടൊപ്പം അനിക്കുട്ടന്‍റെ വാശികളും ഏറിയിരുന്നു. അതുകൊണ്ട്‌ തന്നെ വൈകുന്നേരത്തോടെ അനിക്കുട്ടന്‍ ഉണരും മുമ്പെ ഞങ്ങള്‍  അവിടം വിട്ടു. ഉള്ളില്‍ ഒരു പാട്‌ ഭയം ഉണ്ടായിരുന്നെങ്കിലും അതൊരു അവസാന കൂടിക്കാഴ്ച്ചയായിരിക്കും എന്നു ഞങ്ങള്‍ ഒരിക്കലും കരുതിയില്ല, അഥവാ അങ്ങനെ ചിന്തിക്കാന്‍ മനസ്സിനെ അനുവദിച്ചില്ല.

 ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ജൂലൈയിലെ നന്ദുവിന്‍റെ നാലാം പിറന്നാളിന്‌ ഒരു കൈക്ക്‌ മുറിച്ചു. അതിലധികമായി ആഘോഷിക്കാന്‍ മനസ്സു വന്നില്ല. പക്ഷെ ഒക്ടോബറിലെ നാലാം പിറന്നാളിനായി അനിക്കുട്ടന്‍ കാത്തിരുന്നില്ല. ആഗസ്റ്റ്‌ പതിനേഴിന്‌ തന്‍റെ വേദനകള്‍ക്‌ അറുതികുറിച്ച്‌ അനിക്കുട്ടന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. സ്വീഡനിലായിരുന്ന ഞാന്‍ ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്ത് മുറിയില്‍ എത്തിയെതെ ഉള്ളു. എന്നെ തേടി ഇളയമ്മയുടെ മകന്‍റെ ഫോണ്‍ വന്നു "എടാ അനിക്കുട്ടന്‍ പോയി". ആ വാക്കുകള്‍..... ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചതുപോലെ..... എന്തുചെയ്യണം പറയണം എന്നറിയാതെ തരിച്ചിരുന്ന നിമിഷങ്ങള്‍. കുറച്ചുനേരം കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിച്ചു. മനസ്സിന്‍റെ തിരശ്ശീലയില്‍  അനിക്കുട്ടനുമായുള്ള നിമിഷങ്ങള്‍ മിന്നിമറഞ്ഞു.             
അവസാനകാലത്ത്‌ ദൈവം ഞങ്ങളുടെ അനിക്കുട്ടനോട്‌ കാണിച്ച ക്രൂരത്‌ ഏറെയായിരുന്നു. ഞാന്‍ പലപ്പോഴും ആലോചിച്ചു ഒരു കുരുന്നിനെ എന്തിനിങ്ങനെ?....... വൈദ്യശസ്ത്രം മരുന്നുകളിലൂടെ അവന്‍റെ വേദന ഇല്ലാതാക്കി. പക്ഷെ വൃത്തികെട്ട അര്‍ബുദം പുതിയ വളര്‍ച്ചകള്‍ കൊണ്ട്‌ അനിക്കുട്ടന്‍റെ സുന്ദരമായ മുഖം വികൃതമാക്കി. പുറത്തേക്കുതള്ളിയ ഒരു കണ്ണ്‌ മൂടി പ്ളാസ്റ്റര്‍ ഒട്ടിച്ചു. പിന്നീട്‌ ആരോ പറഞ്ഞറിഞ്ഞു, അവസ്സാനദിനങ്ങളില്‍ ഒരുദിവസം അനിക്കുട്ടന്‍ കരഞ്ഞു പറഞ്ഞുവത്രെ പകല്‍ സമയത്ത്‌ ലൈറ്റിടാന്‍. ആയിരം ചൂണ്ടകൊളുത്തുകള്‍ ഹൃദയത്തില്‍ തറച്ചുകയറിയ വേദന അതു കേട്ടപ്പോള്‍, മറു കണ്ണിന്‍റെ കാഴ്ചയും അനിക്കുട്ടന്‌ നഷ്ടമായിരിക്കുന്നു. അനിക്കുട്ടന്‍റെ  അഛ്ചന്‍ തന്നെയാണത്രെ ആത്മാവ് കൂടൊഴിഞ്ഞ ആ കുഞ്ഞു ശരീരത്തെ കുളിപ്പിച്ചതും അവന്‍റെ ഇഷ്ട വസ്ത്രങ്ങള്‍ ധരിപ്പിച്ചതും പിന്നെ സ്വന്തം മടിയില്‍ കിടത്തി കാറോടിച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോയതും.     

അഡയാര്‍ ഹോസ്പിറ്റലിലെ സന്ദര്‍ശനം ഞങ്ങള്‍കു തന്ന തിരിച്ചറിവുകളും അതിന്‍റെ നോവും ഞങ്ങളുടെ വലിയ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത ആഴമേറിയ മുറിവുകളായി. അനിക്കുട്ടനെ പോലെ നൂറുകണക്കിന്‌ പിഞ്ചുകുട്ടികള്‍ ദയവില്ലാത്ത ഈ രോഗവുമായി മല്ലടിക്കുന്നു. കയ്യെത്തും ദൂരത്ത്‌ ജയം നഷ്ടപ്പെട്ട്‌ തളര്‍ന്നു വീണ നിഷ്കളങ്കതകള്‍. ചിലരെങ്കിലും ഈ യുദ്ധത്തില്‍ വെന്നിക്കൊടി പാറിക്കുന്നു. വിടരും മുന്‍പെ കൊഴിയാനായിരുന്നുവെങ്കില്‍ എന്തിനു നല്‍കി ദൈവമെ അവര്‍ക്കിങ്ങനെ ഒരു ജന്‍മം. മനുഷ്യര്‍ക്‌ ചില തിരിച്ചറിവുകള്‍ നല്‍കാനായിരുന്നുവെങ്കില്‍ അതിന്‌ ഇതുമാത്രമെ ഉള്ളുവോ മാര്‍ഗം?.

അനിക്കുട്ടന്‍ ചികിത്സാര്‍ത്ഥം ചെന്നൈയിലേക്കു തിരിച്ചതിനു ശേഷം ഞങ്ങളുടെ വലിയ കുടുംബത്തില്‍ പുതിയ അംഗങ്ങള്‍ ജനിച്ചു. എന്‍റെ അനിയത്തിക്ക്‌ ഒരു ആണ്‍കുട്ടി, ഈ അടുത്ത മാസങ്ങളിലായി മനുക്കുട്ടന്‌ ഒരു അനിയത്തിക്കുട്ടി പിന്നെ വലിയച്ചന്‍റെ മകന്‌ ഒരു പെണ്‍കുഞ്ഞ്‌. അനിക്കുട്ടന്‍ അവരെ ആരെയും കണ്ടിട്ടില്ല. ഈ പുതിയ ആഹ്ളദങ്ങള്‍കിടയിലും അനിക്കുട്ടന്‍റെ നനുത്ത ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. തങ്ങളുടെ പ്രീയ കളിക്കൂട്ടുകാരന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നറിയാതെ നന്ദുക്കുട്ടനും മനുക്കുട്ടനും അവന്‍റെ വിശേഷങ്ങല്‍ തിരക്കുന്നു. നാട്ടില്‍ വച്ച്‌ അനിക്കുട്ടന്‍റെ അമ്മമ്മയെ കണ്ടപ്പോള്‍ മനുക്കുട്ടന്‍ അവരോടു ദേഷ്യപ്പെട്ടു, അനിക്കുട്ടനെ തനിച്ചാക്കി എന്തിനാ വന്നതെന്നു ചോദിച്ചു. മനുക്കുട്ടന്‍ പിന്നീട്‌ അവന്‍റെ അമ്മയോട്‌ പറഞ്ഞു "അമ്മേ മനുവിന്‌ അനിക്കുട്ടന്‍റെ അമ്മമ്മയെ ഇഷ്ടമല്ല" കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു "അനിക്കുട്ടനെ ഒറ്റക്കാക്കി വന്നില്ലെ,അതോണ്ടിഷ്ടല്ല". 

കുറച്ചുദിവസം മുമ്പ്‌ ഉച്ചഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ എന്‍റെ വീട്ടില്‍ ഒത്തുകൂടിയ ദിവസമാണ്‌ ഞാന്‍ വരച്ച അനിക്കുട്ടന്‍റെ ചിത്രം എന്‍റെ ഭാര്യ എല്ലാവരെയും കാണിച്ചത്‌. അന്നുച്ചയ്ക്‌ നേരത്തെ എത്തിയ എന്നെ എതിരേറ്റത്‌ കുടുംബാഗങ്ങളുടെ നിറഞ്ഞ കണ്ണുകളാണ്‌. എന്നെകെട്ടിപ്പിടിച്ചു കരഞ്ഞു എന്‍റെ അനിയത്തിക്കുട്ടി. എന്‍റെ വസ്ത്രം നനച്ച അവളുടെ കണ്ണുനീരിന്‍റെ ഭാഷ എന്‍റെ ഹൃദയവുമയാണ്‌ സംവേദിച്ചത്‌. 
ഞാന്‍ വരച്ച അനിക്കുട്ടന്‍ 
ഈ നൊംബരങ്ങള്‍കുമുകളില്‍ ഒരു കുളിര്‍ മഴയായാണ്‌ ആ വാര്‍ത്ത കുറച്ചുനാളുമുമ്പ്‌ ഞങ്ങളെ തേടിയെത്തിയത്‌. അനിക്കുട്ടന്‍റെ അമ്മയില്‍ ജീവന്‍റെ പുതിയ നാമ്പ്‌ കുരുത്തിരിക്കുനു. അനിക്കുട്ടന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം ഞങ്ങളും ആ പുതിയ അതിഥിക്കായി ആഹ്ളാദപൂര്‍വ്വം കാത്തിരിക്കുന്നു. 

ഒരു മണിച്ചിലംബിന്‍റെ മാധുര്യമുള്ള കുഞ്ഞു ശബ്ദത്തില്‍ "ഛക്ദേ ഇന്‍ഡ്യ" എന്നു കൊഞ്ചി പാടുന്ന, കൈകള്‍ ഇത്തിരി മടക്കി ഉണ്ണി ചന്തിയും കുലുക്കി "മാമാ...മാമാ.." എന്നു വിളിച്ചു കൊണ്ട്‌ കുണുങ്ങി കുണുങ്ങി നടന്നടുക്കുന്ന അനിക്കുട്ടന്‍ മനസ്സിന്‍റെ കണ്ണില്‍ മായാതെ നില്‍ക്കുന്നു.

ഞങ്ങളുടെ അനിക്കുട്ടനെപോലെ ഈ നശിച്ച രോഗവുമായി പോരാടിയ, പോരാടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍കായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

61 comments:

krishnakumar513 said...

വേദനിപ്പിച്ചു.മറ്റെന്ത് പറയാന്‍...

പട്ടേപ്പാടം റാംജി said...

വേദനിപ്പിച്ചു ഏറെ.

വിനുവേട്ടന്‍ said...

യാത്രികന്‍.... ഈ വേദന എനിയ്ക്കും കുടുംബത്തിനും നന്നായി മനസ്സിലാവുന്നു. ഞങ്ങളുടെ എല്ലാമായിരുന്ന അപ്പു വിടപറഞ്ഞിട്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കഴിയുന്നു... എല്ലാം കാലം മായ്ക്കട്ടെ എന്ന് നമുക്ക്‌ ആശിയ്ക്കാം....

രഘുനാഥന്‍ said...

സുഹൃത്തെ..

അനിക്കുട്ടന് വേണ്ടി രണ്ടു തുള്ളി കണ്ണുനീര്‍...

സസ്നേഹം..
രഘുനാഥന്‍

Anil cheleri kumaran said...

വല്ലാതെ നൊമ്പരപ്പെടുത്തി..

Manoraj said...

സുഹൃത്തേ,
ഒന്നും പറയാതെ പോകാം എന്ന് കരുതിയതാണ്.. പിന്നെ കരുതി ഒരു ചെറിയ ആശ്വാസവാക്ക് താങ്കൾക്ക് പിടിച്ച് നിൽക്കാൻ കെല്പേകുമെങ്കിൽ എന്ന്.. വേദന ഒത്തിരിയുണ്ട്.. പ്രാർത്ഥനകളും.. അല്ലാതെ മറ്റൊന്നും കുറിക്കാൻ കഴിയുന്നില്ല.. എല്ലാം കാലം മായ്കും എന്ന് പ്രതീക്ഷിക്കാം..

Typist | എഴുത്തുകാരി said...

സങ്കടം വന്നു. ഒന്നും പറയാന്‍ തോന്നുന്നില്ല.

ഒരു യാത്രികന്‍ said...

കൃഷ്ണകുമാര്‍, റാംജി, രഘുനാഥന്‍, കുമാരന്‍, മനോരാജ്, എഴുത്തുകാരി....ഇവിടെ വന്നു ഞാഗലുറെ ദുഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്ക്കും നന്ദി. അനിക്കുട്ടന്റെ അമ്മയും ഈ കമന്റുകളൊക്കെ വായിച്ചിട്ടുണ്ട്. എനിക്കുട്ടനെ എല്ലാവരും നെഞ്ചിലേറ്റിയതില്‍ അവര്‍ക്കും സന്തോഷമുണ്ട്.
വിനുവേട്ടന്‍:- എന്തുപറയണം എന്നറിയില്ല. വിനുവേട്ടന്‍ പറഞ്ഞതുപോലെ എല്ലാം കാലം മായ്കട്ടെ.
വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി......സസ്നേഹം

മാത്തൂരാൻ said...

എന്നേയും വേദനിപ്പിച്ചുവല്ലോ!

ദിവാരേട്ടN said...

കണ്ണ് നിറഞ്ഞതുകൊണ്ട് അക്ഷരങ്ങള്‍ വ്യക്തമാവുന്നില്ല....

എന്‍.ബി.സുരേഷ് said...

സൂസന്‍ സൊന്റാഗ് കാന്‍സറിനെ നിന്ദ്യമായ കാന്‍സര്‍ എന്നാണ് വിളിച്ചത്. അത്രയേറെ രോഗിയെ തീരാദുരിതത്തിലേക്ക് തള്ളിയിടുന്നു അത്.
എന്തിനാണ് കുഞ്ഞുങ്ങളൊട് പ്രകൃതി ഇങ്ങനെ പെരുമാറുന്നത്.
ദൈവം മരിച്ചു എന്നു ദസ്തയെവ്സ്കിയും നീഷേയും പറഞ്ഞത് കുട്ടികളോടുല്ല ഇട്ട്തരം നീക്കങ്ങളെ കണക്കിലെടുത്താവുമോ.
ഞാന്‍ സഹതപിക്ക്കുന്നില്ല. നിങ്ങളുടെ വീട്ടിലെക്ക് വീണ്ടും സന്തോഷം വരട്ടെ. സ്ഥിരമായി പാര്‍ക്കാന്‍.

sijo george said...

പറയാനൊന്നുമില്ല സുഹ്രത്തെ..വല്ലാതെ വിഷമിപ്പിച്ചു.. ഒരു കുഞ്ഞ് നക്ഷത്രമായി അനിക്കുട്ടൻ അവന്റെ അനിയൻ/അനിയത്തി വരുന്നതും നോക്കിയിരിക്കുന്നുണ്ടാകും..

മീരാജെസ്സി said...

ഒത്തിരി സങ്കടപ്പെടുത്തി.. പക്ഷെ, എല്ലാ ദു:ഖങ്ങൾക്കും അപ്പുറം ദൈവം സന്തോഷങ്ങളും ഒരുക്കുന്നു.. അതു അനുക്കുട്ടന്റെ തിരിച്ചുവരവാകട്ടെ..

Balu puduppadi said...

ഹേയ് യാത്രികാ, ഞാന്‍ ശരിക്കും കരഞ്ഞുപോയ്. എനിക്കു വയ്യ. എന്തൊരു വിധി!വല്ലാത്തൊരു ആഖ്യാനവും. ഞാന്‍ വാക്കുകളിലൂടെ അനുഭവിച്ചു.

തറവാടി said...

:(

Sinochan said...

രണ്ടു തുള്ളി കണ്ണീര്‍ അറിയാതെ വന്നു പോയി. എന്തിനാണാവോ ദൈവം ചിലര്‍ക്ക് ഇങ്ങനെ വേദന കൊടുക്കുന്നത്? പാവം അനിക്കുട്ടന്‍ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ബാകിയെല്ലാവരെയും ന്നന്നായി നോക്കിക്കൊള്ളും.

ദുശ്ശാസ്സനന്‍ said...

ശരിക്കും വേദനിപ്പിച്ചു. എന്താന്നറിയില്ല. നമ്മള്‍ നല്ലത് പോലെ ഇരിക്കുകുമ്പോള്‍ ഇങ്ങനത്തെ ഒരു സാഹചര്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടായാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നൊക്കെ തോന്നുമെങ്കിലും ദൈവം അതൊക്കെ അഭിമുഖീകരിക്കാന്‍ നമുക്ക് പുതിയ പാഠങ്ങള്‍ തരുന്നു. അതിനു നമ്മളെ പ്രാപ്തരാക്കുന്നു.
He always keep our boat afloat.
നല്ലതേ വരൂ.

ശ്രീ said...

അവസാന ഭാഗങ്ങള്‍ വായിച്ചെത്തിയ്ക്കാന്‍ നിറഞ്ഞ കണ്ണുകള്‍ തടസ്സമായല്ലോ മാഷേ. മരണം പലപ്പോഴും രംഗബോധമില്ലാത്ത ഒരു കോമാളിയാണ് എന്ന് പറയുന്നത് എത്ര ശരി... ആ കുടുംബത്തിന്റെ ദു:ഖം ഇല്ലാതാക്കാന്‍ അവരുടെ പുതിയ കുഞ്ഞിന് സാധിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

[ചിത്രം വളരെ നന്നായി]

ഒരു യാത്രികന്‍ said...

മാഞ്ഞൂരാന്‍, ദിവാരേട്ടന്‍, സുരേഷ്, സിജോ, മീര, ബാലു, തറവാടി, വാഴക്കാവരയന്‍, ദുശ്ശാസനന്‍, ശ്രീ വന്നു വായിച്ചു അഭിപ്രായം പറഞ്ഞത്തിനു ഒരു പാട്‌ നന്ദി...എല്ലാവരോടും അനിക്കുട്ടന്റെ അച്ഛന്റെയും അമ്മയുടെയും നന്ദിയും അറിയിക്കുന്നു......സസ്നേഹം

ഒഴാക്കന്‍. said...

വേദനിപ്പിച്ചു ഏറെ :((

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പല ഓര്‍മകളും വേദനാ ജനകമാണ്. അത് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആകുമ്പോള്‍ സാന്ദ്രത കൂടും. എല്ലാം മായ്ക്കും കാലം ഇതും മായ്കാതിരിക്കില്ല

എറക്കാടൻ / Erakkadan said...

ശരിക്കും കണ്ണു നിറഞ്ഞു

siya said...

ഒരു യാത്രികന്‍ എഴുതിയ യാത്ര വിവരണം തപ്പി വന്നതും ആയിരുന്നു ..,എന്‍റെ യാത്രയും ഒന്ന് നിലച്ചപോലെ തോന്നി ..ആദ്യമായി വായിച്ചതും ഈ ബ്ലോഗ്‌ ആണ് ...ഒന്നും പറയാതെ പോകാനും തോന്നിയില്ല ...

Ranjith chemmad / ചെമ്മാടൻ said...

മാഷേ എഴുത്തിലൂടെയറിയുന്നു ആ നോവിന്റെ പെരുപ്പം!!!
സാന്ത്വനവാക്കുകള്‍ നിഷ്പ്രയൊജനം എങ്കിലും...
കണ്ണുനീരിന്റെ രണ്ടു വരി...
മുകളിലാരോ എഴുതിയ പോലെ ഒരു അക്ഷര യാത്ര പോകാനായാണ്‌
ഇവിടെ വരെ വന്നത്!

വെറുതേ കക്കാടിനെ ഓര്‍ത്തുപോയി..

"വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ.."

Akbar said...

ഒരു യാത്രികന്‍ എന്ന പേര് കണ്ടപ്പോള്‍ യാത്ര തുടങ്ങിയത് എവിടെ നിന്ന് എന്ന് ചോദിക്കാന്‍ വന്നതായിരുന്നു. പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നും പറയാന്‍ തോന്നുന്നില്ല. അല്പം നേരം നിന്ന് പോയി. . വേദനകള്‍ പങ്കു വെക്കുന്നു.

ഒരു നുറുങ്ങ് said...

വയ്യ,യാത്രികാ...ഞാനിവിടെ വരണ്ടാരുന്നു...,
വായന ഇവിടെത്തിയേരമിത്തിരി ശ്വാസം വിട്ടു...
...“അനിക്കുട്ടന്‍റെ അമ്മയില്‍ ജീവന്‍റെ പുതിയ നാമ്പ്‌ കുരുത്തിരിക്കുനു. അനിക്കുട്ടന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം ഞങ്ങളും ആ പുതിയ അതിഥിക്കായി ആഹ്ളാദപൂര്‍വ്വം കാത്തിരിക്കുന്നു....“
എനിക്ക് പ്രാര്‍ത്ഥിക്കാനേ കഴിയൂ..!!

jyo.mds said...

വേദനിപ്പിക്കുന്ന ഓര്‍മ്മക്കുറിപ്പ്.
അനിക്കുട്ടന്റെ കുടുംബത്തില്‍ സന്തോഷമുണര്‍ത്താന്‍ വരുന്ന ആ കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നു.

Vayady said...

എന്താണ്‌ എഴുതേണ്ടതെന്നറിയാതെ അക്ഷരങ്ങളിലേയ്ക്ക് തുറിച്ചു നോക്കി, വേദനയോടെ കുറേ നേരം ഇരുന്നു പോയി. ഈ പോസ്റ്റ് വായിച്ച എനിക്ക് മറുപടിയായി തരുവാന്‍ രണ്ടുതുള്ളി കണ്ണുനീര്‍ മാത്രം...

അനിക്കുട്ടന്റെ അമ്മയോട് എന്റെ സ്നേഹന്വേഷണം പറയണം. മറക്കരുത്. അവരുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട സന്തോഷം പുതിയ അതിഥി തിരിച്ചു നല്‍കട്ടെ...
പരിചയപ്പെട്ടതില്‍ ഒരുപാടൊരുപാട് സന്തോഷം. ഇനിയും വരാം.

(റെഫി: ReffY) said...

"എന്താണ്‌ എഴുതേണ്ടതെന്നറിയാതെ അക്ഷരങ്ങളിലേയ്ക്ക് തുറിച്ചു നോക്കി, വേദനയോടെ കുറേ നേരം ഇരുന്നു പോയി. ഈ പോസ്റ്റ് വായിച്ച എനിക്ക് മറുപടിയായി തരുവാന്‍ രണ്ടുതുള്ളി കണ്ണുനീര്‍ മാത്രം..."

ഇത്രമാത്രം..

Muralee Mukundan , ബിലാത്തിപട്ടണം said...

തീക്ഷ്ണാനുഭവങ്ങൾ യഥാർത്ഥ്യമാകുന്നത് വിവരിക്കുമ്പോൾ,വാക്കുകൾ ഹൃദയത്തിൽ നിന്നും പുറപ്പെടും....അവ വായനക്കാരന്റെ മനസ്സിന്റെയുള്ളിലും വിങ്ങലുകൾ ഉണ്ടാക്കും....
അതുതന്നെയാണിവിടെയുണ്ടായതും
അനിക്കുട്ടന്റെ മരണത്തിലേക്കുള്ള ഒരു യാത്രാവിവരണം എല്ലാവരേയും സങ്കടപ്പെടുത്തുവാൻ വേണ്ടി ആലേഖനം ചെയ്തു...

Aarsha Abhilash said...

യാത്രികാ... കണ്ണുകള്‍ നിറഞ്ഞു ,അറിയാതെ ,വായിച്ച്ചു കഴിഞ്ഞപ്പോളെക്കും. ആര്‍ക്കും ഈ വിധി വരാതിരിക്കട്ടെ .
എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും നന്ദി , ഇനിയും വരണം. മനുക്കുട്ടനും അമ്മയ്ക്കും അന്വേഷണം. അങ്ങയുടെ അനിയത്തിക്ക് ഇനി ഒരു സങ്കടവും ഉണ്ടാകാതിരിക്കാന്‍പ്രാര്‍ത്ഥന

ഹേമാംബിക | Hemambika said...

കണ്ണ് നിറഞ്ഞു വായിക്കാന്‍ പറ്റിയില്ല. ഒരു പാട് വിഷമം തോന്നി.
ലോകത്താര്‍ക്കും ഇങ്ങനെ വരാതിരിക്കട്ടെ .

ഒരു യാത്രികന്‍ said...

ഒഴാക്കാന്‍, തണല്‍, ഏറക്കാടന്‍, ചെമ്മാടന്‍, അക്ബര്‍, ഒരു നുറുങ്ങു, ജ്യോ, വായാടി, റെഫി, ബിലാത്തി, ശ്യാമ, ഹേമാംബിക...ഞങ്ങളുടെ വേദന നിങ്ങള്‍ ഓരോരുത്തരും എത്രമാത്രം നെഞ്ചില്‍ ഏറ്റിയിടുന്ടെന്നുള്ളത് നിങ്ങളുടെ അക്ഷരങ്ങളിലൂടെ അനുഭവിച്ചറിയുന്നു. ബിലാത്തി പറഞ്ഞത് ശരിയാണ്. അത്രയേറെ സ്പര്‍ശിച്ച അനുഭവമായതുകൊണ്ട് എനിക്ക് വാക്കുകള്‍ തിരയെണ്ടിവന്നിട്ടില്ല, ഒരിക്കല്‍ പോലും തിരുത്തിയിട്ടുമില്ല.ഞങ്ങളുടെ വേദന പങ്കിട്ട എല്ലാവരോടും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി...നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊരു യാത്രാ വിവരണവുമായി ഉടനെ എത്താം ...സസ്നേഹം

വരയും വരിയും : സിബു നൂറനാട് said...

മൗനം. കണ്ണ് നിറഞ്ഞു.

Manikandan said...

മാഷേ കരയിച്ചു. എല്ലാ വേദനകളും കാലം മായ്ക്കട്ടെ. മറ്റൊന്നുമില്ല പറയാന്‍.

Ashly said...

കണ്ണ് നിറച്ചു.

Ammaana said...

യാത്രികാ,
വല്ലാതെ, വല്ലാതെ വേദനിപ്പിച്ചു. വായന തനിച്ചിരുന്നായതുകൊണ്ട് ധാരധാരയായി ഒഴുകിയ കണ്ണുനീർ തടയാൻ മിനക്കെട്ടില്ല. ആരുമല്ലാത്ത ഈ വായനക്കാർക്കൊക്കെ ഇത്ര വേദനിച്ചുവെങ്കിൽ, അനിക്കുട്ടന്റെ അമ്മയുടെയും അച്ഛന്റെയും വേദന ഊഹിക്കാവുന്നതിനും അപ്പുറം തന്നെ. പുതുതായി കുരുത്തിരിക്കുന്ന ജീവന്റെ നാമ്പ് ഒരു സുന്ദര പുഷ്പമായ് വിരിഞ്ഞ വാർത്തക്കായി ഞാനും കാതോർക്കുന്നു.

ഉപാസന || Upasana said...

യാത്രികന്‍ : സങ്കടപ്പെടുത്തി :-(

Jishad Cronic said...

വേദനിപ്പിച്ചു ...

vinus said...

ഞാനാദ്യമാണിവിടെ .സങ്കടപെടുത്തി വല്ലാതെ. കരയിച്ചു ഞാനുമൊരിക്കൽ ഓടിയിട്ടുണ്ട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് അച്ഛന്റെ കൂടെ അവസാനനിമിഷവും കൈവിടാത്ത പ്രദീക്ഷയിൽ പക്ഷെ തോറ്റുപോയി
വില്ലനവൻ തന്നെ .
എന്താ പറയുക ഈ വേദന കാലം കുറക്കുകയെങ്കിലും ചെയ്യട്ടെ ഇനിയുള്ള നാളുകൾ സന്തോഷങ്ങളുടെ മാത്രമാവട്ടെ

ശാന്ത കാവുമ്പായി said...

ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും ഈ രോഗത്തെ തോല്പിക്കാന്‍ ആവുന്നില്ലല്ലോ.

ബിഗു said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായ പോലെ. താങ്കളെ പോലെ ബന്‌ധങ്ങളുടെ വലിയ ഒരു കൂട്ടത്തിനിടയിലാണ്‌ ഞാനും നില്‍ക്കുന്നത്. നമ്മുക്ക് വിധിയെ പഴിക്കാം അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റാത്ത വളരെ നിസാരല്ലെ നമ്മള്‍

ഒരു യാത്രികന്‍ said...

സിബു, മണി, ക്യാപ്ടന്‍, ദി മാന്‍ , അമ്മനാ, ഉപാസന ,ജിഷാദ്, ശാന്തേച്ചി, ബിഗു...ഒരുപാടൊരുപാട് നന്ദി.....സസ്നേഹം

Sulfikar Manalvayal said...

ഈ സമയത്ത് തന്നെ ഇത് വായിക്കെണ്ടിയിരുന്നോ എന്ന് തോന്നി !!!
എന്റെ ബ്ലോഗിലെ കമെന്റ് കണ്ടു വന്നതായിരുന്നു ഞാന്‍. നന്ദി. വന്നതിനും അഭിപ്രായത്തിനും.
നൊമ്പരങ്ങള്‍ക്കിടയിലൂടെ സാവധാനം അനിക്കുട്ടനും എന്നിലേക്ക്‌ വന്നു. മറ്റൊരു നൊമ്പരമായി.
മറ്റെല്ലാവരും പറഞ്ഞ പോലെ കാലം ആ നൊമ്പരങ്ങളെ മായ്ക്കുമെന്നു നമുക്ക് പ്രത്യാശിക്കാം അല്ലെ.
നമുക്ക് വെറും വാക്കുകളിലോതുക്കാം. അനിക്കുട്ടന്റെ അച്ഛനുമമ്മയും... അവരുടെ വിഷമം അത് കാലത്തിനു മായ്ക്കാന്‍ കഴിയുമോ?
പുതു നാമ്പിന്റെ വിവരം ഇത്തിരി സന്തോഷം നല്‍കുന്നതായിരുന്നു. അവര്‍ക്ക് ഇനിയെങ്കിലും സന്തോഷം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

Anonymous said...

വേദനിപ്പിക്കുന്ന ഓര്‍മ്മക്കുറിപ്പ്‌...!!
കണ്ണു നിറഞ്ഞിട്ടു എന്തെഴുതണം എന്നറിയില്ലല്ലോ സുഹൃത്തേ...!!

എല്ലാ മുറിവുകളും കാലം മായ്ക്കട്ടെ..!!
സന്തോഷങ്ങളുടെ ഒരു പൂക്കൂടയുമായി പുതിയ വാവ വരുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷം....!!

ഒരു യാത്രികന്‍ said...

സുല്‍ഫി, ആന്‍....ഞങ്ങളും കാത്തിരിക്കയാണ് പുതിയ വെളിച്ചത്തിനായ്.....സസ്നേഹം

ജന്മസുകൃതം said...

ആ പുതിയ അതിഥിക്കായി പ്രാര്‍ത്ഥനയോടെ ആഹ്ളാദപൂര്‍വ്വം കാത്തിരിക്കുന്നു....“

ബിജുകുമാര്‍ alakode said...

ഞാനിതു വായിയ്ക്കുന്നില്ല. എനിയ്ക്കാ‍വുകയില്ല.
അനിക്കുട്ടന് എന്റെ കണ്ണീര്‍ പൂക്കള്‍...

Sabu Kottotty said...

..............

Asok Sadan said...

ഇത് വായിക്കുമ്പോള്‍ ഒരു വയസ്സുകാരനായ ആഗ്നേയ് എന്‍റെ മകന്‍ മടിയില്‍ കിടന്നുറങ്ങുന്നു. കണ്ണുകള്‍ എന്‍റെ ആജ്ഞയെ ധിക്കരിച്ചു ചാലുകീറിയൊഴുകി...നീര്‍മണികള്‍ പതിച്ചത് അവന്‍റെ കുഞ്ഞുകവിളിലായിരുന്നു. കണ്ണുകള്‍ തുറന്നു മെല്ലെ അവന്‍ എന്നെ നോക്കി ചോദ്യഭാവത്തില്‍.... മകനെ ഉറങ്ങുക ശാന്തമായ്.... ഞാനുണ്ട് കാവലിനായ്... ഞാന്‍ മനസ്സില്‍ പറഞ്ഞത് കേട്ടിട്ടാവണം കുഞ്ഞു കണ്ണുകള്‍ വീണ്ടും കൂമ്പിയടച്ച്‌.... ഞാന്‍ അവനെ ചേര്‍ത്ത് പടിച്ചു...ചുറ്റും ഭദ്രം എന്നുറപ്പിച്ചു....

കണ്ണുകള്‍ പെയ്യ്തു തീരുന്നില്ല....ഒഴുകട്ടെ...സങ്കടം സഹിക്കുവാനാകുന്നില്ലെനിക്ക്....

നിരക്ഷരൻ said...

യാത്രികന്‍ ..
ഞാനിപ്പോഴാണ് ഇത് കാണുന്നത്...

ഒന്നും പറയാന്‍ പറ്റുന്ന ഒരു അവസ്ഥയില്‍ അല്ല ഞാന്‍...:(

vijayakumarblathur said...

പങ്കുവെക്കാൻ ഈ ദുഖം ....

കുഞ്ഞായി | kunjai said...

ഒത്തിരി നൊമ്പരപ്പെടുത്തി

athira said...

karanju poyi ...njan anikkuttante ammayanennu tonni .. satyam...njan karayuvanu ippozhum...daivame ,, ente makkal...daivam kkakkatte,,arkkum ingane varathe irikkatte

monu said...

Touching :(

Echmukutty said...

ഒന്നും പറയാൻ കഴിയുന്നില്ല...... കാലം വേദനയെ മായ്ക്കട്ടെ എന്നാശിയ്ക്കുന്നു......

Anonymous said...

ഇവിടെ എത്തിയത് ഒരുപാടു വൈകിയാണ് .അതിനൊരു ബിയനാലെ വേണ്ടിവന്നു.പറ്റണില്ല,ഇത്രയും കടുപ്പമുള്ളതോന്നും കലക്കല്ലേ, ചങ്ക് പെടക്കുന്നു-ഞാനൊന്നു കരഞ്ഞോട്ടെ!!!!!

Unknown said...

കണ്ണ്‍ നിറഞ്ഞത കാരണം മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല.

Pradeep said...

വല്ലാതെ സങ്കടപ്പെടുത്തി...

Unknown said...

feeling sad

Unknown said...

feeling sad