Tuesday, April 26, 2011

ജര്‍മനിയിലെ ഹാംബര്‍ഗില്‍... ഭാഗം 1


             ജര്‍മനിയിലേക്കുള്ള എന്‍റെ മൂന്നാമത്തെ യാത്രയാണിത്. ആദ്യമായി ജര്‍മ്മനിയില്‍ പോകുന്നത്‌ വില്ലേംസ്ഹാഫന്‍ എന്ന സ്ഥലത്താണ്‌ . പിന്നീട് പോയത്‌ ഫ്രാങ്ക് ഫര്‍ട്ടില്‍. ഇക്കുറി അവസരം ലഭിച്ചത് ജര്‍മ്മനിയിലെതന്നെ മറ്റൊരു പ്രശസ്ഥ നഗരമായ ഹാംബര്‍ഗിലെക്കാണ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ആ യാത്ര. ഹാംബര്‍ഗിലെ ഞങ്ങളുടെ ഓഫീസില്‍ രണ്ടു ദിവസത്തെ ECDIS സെയില്‍സ് ട്രെയിനിങ്ങിനായുള്ള ഔദ്യോഗിക യാത്ര. ട്രെയിനിംഗ് കഴിഞ്ഞു വരുന്ന അവധി ദിവസങ്ങള്‍ കൂടി അവിടെ ചിലവഴിച്ചുകൊണ്ടാണ് ഞാന്‍ ഈ കറക്കം സാധ്യമാക്കിയത്.

ഉച്ചയോടെയാണ് ഞാന്‍ ഹാംബര്‍ഗില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ടാക്സി പിടിച്ചു ഹാമര്‍ലാന്‍ഡ്‌ സ്ട്രാസ്സെ (Hamerland strasse) യിലെ ബെസ്റ്റ്വെസ്റ്റേണ്‍ ഹോട്ടെലില്‍ എത്തി. നല്ല തണുപ്പ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര കരുതിയില്ല. പൂജ്യത്തിലും താഴെ തണുപ്പും പിന്നെ കൂനിന്‍മേല്‍ കുരുവെന്ന പോലെ ചാറ്റല്‍മഴയും കാറ്റും. കറങ്ങാനായി അധികമെടുത്ത ദിവസങ്ങള്‍ വേറുതെയാവുമോ എന്നുപോലും തോന്നി. ഇരുവശങ്ങളിലും ഇലപൊഴിഞ്ഞ മേപ്പിള്‍ മരങ്ങള്‍ കാവല്‍നില്കുന്ന വഴിയോരങ്ങള്‍.
ഇല പൊഴിച്ച മരങ്ങള്‍
സൂര്യന്റെ അസാന്നിധ്യം എങ്ങും ഒരു ശോകച്ചവി പടര്‍ത്തിയിരിക്കുന്നു. ഹോട്ടെലില്‍ കയറി ചെക്ക് ഇന്‍ ചെയ്തു. വാതില്‍കല്‍ വെച്ച കുഞ്ഞലമാരിയില്‍ യാത്രികരുടെ അറിവിലേക്കായി അടുക്കിവച്ചിട്ടുള്ള ഒരു പാട് ബ്രോഷറുകളിലൂടെ കണ്ണോടിച്ചു. അവിടെ ഒരു ബ്രോഷര്‍ സാല്‍വദോര്‍ ദാലിയുടെ ചിത്രവുമായി!. ഒരു ചിത്ര പ്രദര്‍ശന വിളംബരം തന്നെ. എന്നില്‍ സന്തോഷം നുരഞ്ഞു പൊങ്ങി. മുന്‍പ് ആംസ്റ്റര്‍ഡാമില്‍ കിട്ടിയതുപോലെ ഒരു ഭാഗ്യം ഇവിടെയും ആവര്‍ത്തിക്കുമോ. ദാലിയുടെ പെയിന്റിങ്ങുകള്‍ നേരില്‍ കാണുക. ഹോ വിശ്വസിക്കാന്‍ കഴിയുന്നില്ല. ദാലിയെ അറിയില്ലേ? ഇല്ലെങ്കില്‍ ദേ ഇവിടെ ഒന്ന് പോകൂ. ഞാന്‍ ആ ബ്രോഷറുമായി റിസപ്ഷനിലെ സുന്ദരിയെ സമീപിച്ചു. ബ്രോഷര്‍ ജര്‍മന്‍ ഭാഷയിലായിരുന്നതിനാല്‍ എനിക്ക് ഉള്ളടക്കം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. സുന്ദരിയോട്‌ ഞാന്‍ കാര്യം പറഞ്ഞു. അവര്‍ പറഞ്ഞു പ്രധാന പ്രദര്‍ശനം ബെര്‍ലിനിലാണത്രെ. എന്‍റെ നിരാശയെ മായ്ച്ചു കൊണ്ട് അവര്‍ പറഞ്ഞു ഇവിടെ ഹാംബര്‍ഗിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അങ്ങോട്ടുള്ള വഴിയും പറഞ്ഞു തന്നു. ഞാനുറപ്പിച്ചു , ഒന്ന് ഫ്രെഷ് ആയി അങ്ങോട്ട്‌ പോവുകതന്നെ. വിശ്രമം പിന്നീടാവാം. ഞാന്‍ റൂമില്‍ പോയി വസ്ത്രം മാറി തിരികെ വന്നപ്പോള്‍ റിസപ്ഷനില്‍ സ്വീഡന്‍ ഓഫീസിലെ "നീമ"യും ജര്‍മനി ഓഫിസിലെ "യാനും" അവിടെയുണ്ട്. അവര്‍ ഉച്ചഭക്ഷണത്തിനായി പോവാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ എന്നെയും കൂടെ ക്ഷണിച്ചു. യാനിന്റെ കാറില്‍ ഞങ്ങള്‍ ഏറെദൂരയല്ലാത്ത ഒരു റെസ്റ്റോറെണ്ടില്‍ പോയി. ഉച്ചസമയമായത് കൊണ്ടാവണം സാമാന്യം നല്ല തിരക്ക്. ഞാന്‍ ദാലിയുടെ ചിത്ര പ്രദര്‍ശനത്തെകുറിച്ച് അവരോടു പറഞ്ഞു.എന്തായാലും അവര്‍ക്ക് താല്പര്യമില്ല. മാത്രമല്ല നീമയ്കു ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ ഓഫീസിലേക്ക് പോവുകയാണ്. ഹോട്ടെലില്‍ നിന്നും ഒരു പത്തുമിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ ഓഫീസിലേക്ക്.

ഹോട്ടെലില്‍ നിന്ന് തന്നെ ഞാന്‍ മൂന്ന് ദിവസത്തേക്കുള്ള മെട്രോ ട്രെയിന്‍ ടിക്കെറ്റ് എടുത്തിരുന്നു. വളരെ ഉപയോഗപ്രദമായ ഒരു സംവിധാനമാണത്. 20 യൂറോ വിലയുള്ള ഒരു ടിക്കെറ്റ് എടുത്താല്‍ നമുക്ക് മൂന്നു ദിവസം മെട്രോ, ബസ്‌ തുടങ്ങി എല്ലാ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനവും ഉപയോഗിക്കാം. കൂടാതെ മ്യൂസിയം പോലുള സ്ഥലങ്ങളില്‍ ഈ ടിക്കെറ്റ് കാണിച്ചാല്‍ ഇളവും ലഭിക്കും. റെസ്റ്റോറെണ്ടില്‍ നിന്നും ഞങ്ങള്‍ തിരികെ ഓഫീസിനരുകില്‍ വന്നു. നീമയോടും യാനിനോടും യാത്രപറഞ്ഞു ഞാന്‍ അടുത്തുതന്നെയുള്ള മെട്രോ സ്റ്റെഷനിലേക്ക് നടന്നു. U-Bahn എന്നാണു ഈ ഭൂഗര്‍ഭ റെയില്‍ സംവിധാനം അറിയപ്പെടുന്നത്. ഭൂഗര്‍ഭ റെയില്‍ എന്നാണു അറിയപ്പെടുന്നത് എങ്കിലും ഭൂരിഭാഗം ട്രാക്കും ഭൂമിക്ക് മുകളില്‍ കൂടെ തന്നെയാണ്‌ പോവുന്നത്. ഞാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി റിസപ്ഷനിലെ സുന്ദരി പറഞ്ഞത് പോലെ മാപ് നോക്കി Stein street ലകഷ്യമാക്കി നടന്നു. കടുത്ത തണുപ്പും ചുളു ചുളെ കുത്തുന്ന കാറ്റും വകവെക്കാതെ ഞാന്‍ ആ തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ദാലിയുടെ പ്രദര്‍ശനം നടക്കുന്ന ഇടം മാത്രം കണ്ടെത്തിയില്ല. പലരോടും ചോദിച്ചു കൂട്ടത്തില്‍ ചില ടാക്സി ഡ്രൈവര്‍മാരോടും . ആര്‍കും ഒരറിവുമില്ല. ആ തെരുവില്‍ കണ്ട ഒരു ചെറിയ പെയിന്‍റിംഗ് വില്പന ശാലയില്‍ ഞാന്‍ കയറി. അകത്ത് കയറുമ്പോള്‍ തന്നെ കാണുന്ന അലമാരിയില്‍ മൈക്കല്‍ ആന്ജലോയുടെയും, രാഫെലിന്റ്റെയും പെയിന്‍റിംഗ് പുസ്തകങ്ങള്‍കൊപ്പം ദാലിയുടെ പേരെഴുതിയ ഒരു പുസ്തകവും കണ്ടു. അവിടെ ഒരു സോഫയില്‍ ഇരുന്ന് എന്തോ വായിക്കുന്ന സ്ത്രീയോട് ഞാന്‍ കാര്യം പറഞ്ഞു. അവരും അത്ഭുതം കൂറി " ദാലിയുടെ പ്രദര്‍ശനം? ഈ തെരുവില്‍? എന്‍റെ അറിവില്‍ ഇല്ല" ഞാന്‍ ഹാതാശാനായി. ഇനിയും അവിടെ ദാലിയെ തേടി അവിടെ നടക്കുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലായതിനാല്‍ മറ്റ് വഴികളിലൂടെ ഒരു കറക്കം നടത്തിക്കളയാം എന്ന് തീരുമാനിച്ച്‌ തെരുവില്‍ നിന്നും പുറത്തുകടന്നു. സിഗ്നല്‍ മുറിച്ചുകടന്ന്‌ നഗരത്തിലൂടൊഴുകുന്ന പുഴയ്ക്(ഹുരോണ്‍ നദിയുടെ കൈവഴികള്‍ നഗരത്തില്‍ പലയിടത്തുകൂടിയും ഒഴുകുന്നുണ്ട്) കുറുകെയുള്ള പാലം കടന്നു അവിടുത്തെ പ്രശസ്ഥ ഷോപ്പിംഗ്‌ സെന്ററുകളില്‍ ഒന്നായ "Europa Passage" ലേക്ക് നടന്നു.
നഗരത്തിലൂടോഴുകുന്ന വെള്ള ച്ചാലുകളില്‍ ഒന്ന് 
 അകത്ത് ഒന്ന് ചുറ്റിക്കറങ്ങി, തലയും ചെവിയും മൂടുന്ന ഒരു തൊപ്പി കിട്ടുമോ എന്ന് നോക്കി. അത്രയക്കുണ്ട് തണുപ്പ്. സ്വെറ്ററും ജാക്കറ്റും ഗ്ലൌസും ഉണ്ടായിട്ടും എനിക്ക് തണുപ്പുമാറുന്നുണ്ടായിരുന്നില്ല. കൈവിരലുകള്‍ വേദനിക്കുന്നു. അധികം തൊപ്പി കണ്ടില്ല, കണ്ട ചില നല്ലതിനൊക്കെ മുടിഞ്ഞ വിലയും. മറ്റെവിടെയെങ്കിലും തിരക്കാം എന്ന് കരുതി ഞാന്‍ കയറിയതിന്റെ നേരെ എതിര്‍വശത്തുകൂടി പുറത്തിറങ്ങി. അവിടെ നിന്ന് നോക്കിയാല്‍ തൊട്ടടുത്തായി സെയിന്റ് പീറ്റേര്‍സ് ചര്‍ച്ചും അല്പം ദൂരെ മാറി പ്രസിദ്ധമായ ടൌണ്‍ ഹാളും കാണാം. ഞാന്‍ സെയിന്റ് പീറ്റേര്‍സ് ചര്‍ച്ചിലേക്ക് നടന്നു.
സെയിന്റ് പീറ്റേര്‍സ് ചര്‍ച്ച് 
സിറ്റിയിലെ ഏറ്റവും പുരാതനമായ പാരിഷ് ചര്‍ച്ചാണിത്. ഈ ചര്‍ച്ചിനെപ്പറ്റി 1195 ലേക്ക് വരെ നീളുന്ന ലഭ്യമായ രേഖകളും ഉണ്ട്. പതിനാലാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയും പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തു.പിന്നീട് 1842 ല്‍ നഗരത്തെ നടുക്കിയ വലിയതീപ്പിടുത്തത്തില്‍ ഈ ചര്‍ച്ചും നശിപ്പിക്കപ്പെട്ടു. പിന്നീട് 1844 - 49 കാലയളവില്‍ പഴയമാത്രികയില്‍ തന്നെ പുനര്‍നിര്‍മ്മിച്ചു. ചര്‍ചിനോട് ചേര്‍ന്നുള്ള ടവര്‍ നിര്‍മ്മിച്ചത് 1866-78 കാലയളവിലാണ്. പള്ളിക്ക് ചുറ്റും ഒന്ന് നടന്നു ഞാന്‍ അകത്തേക്ക് കയറി. ചരിത്രപ്രാധാന്യത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ കഴിയാത്തനിര്‍മ്മിതി. ഒരു പക്ഷെ റോമിലെ ചര്‍ച്ചുകള്‍ ഒരു തവണ കണ്ടാല്‍ മറ്റേതു ചര്‍ച്ച് കണ്ടാലും ഗംഭീരം എന്ന് പറയാന്‍ തോന്നില്ല. യൂറോപ്പിലെ ചര്‍ച്ചുകള്‍ കാണുമ്പോള്‍ അവ റോമിലെതുമായി താരതമ്യം ചെയ്യുക എന്ന (ദു)ശീലം തുടങ്ങിയിട്ട് കാലമേറെയായി. അവിടെ നിന്നും ഇറങ്ങി ഞാന്‍ ടൌണ്‍ ഹാളിന്റെ അടുത്തുവരെ നടന്നു. അകത്തുകയറാന്‍ നിന്നില്ല. വിശദമായ കാഴ്ചകായി ഇവിടെ വീണ്ടും വരേണ്ടതുണ്ട്.
ടൌണ്‍ ഹാള്‍ ഒരു ദൂരക്കാഴ്ച 
വൈകുന്നേരമായതോടെ തണുപ്പ് കൂടി. ഞാന്‍ അന്നത്തെ കറക്കം മതിയാക്കി. ഹോട്ടലിലേക്ക് മടങ്ങി. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ ട്രെയിനിങ്ങും ചര്‍ച്ചകളും അത്താഴ വിരുന്നും ഒക്കെയായി കഴിഞ്ഞു. അതിലൊരു ദിവസം ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു ബ്രസീലിയന്‍ ഭക്ഷണശാലയില്‍ അത്താഴത്തിനു പോയത് വ്യത്യസ്ഥമായ ഒരു രുചിഭേദം അറിയാനുള്ള അവസരമൊരുക്കി. വിവിധ പാകത്തില്‍ ചുട്ടെടുത്ത മാംസം തന്നെയായിരുന്നു പ്രധാന വിഭവം. കൊണ്ടു വെച്ചപ്പോഴും രക്തം ഊറിവരുന്ന, അധികം വേവിക്കാത്ത മാംസവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഗീതോപകരണങ്ങളുമായി അകത്തളത്തിലൂടെ നടന്നുകൊണ്ട് ബ്രസീലിയന്‍ പാട്ടുകള്‍ പാടുന്ന മൂന്നുപേര്‍ ചിലപ്പോഴക്കെ രസകരമായി തോന്നി. സിരകളില്‍ ലഹരി പകരുന്ന സാംബ സംഗീതമായിരുന്നില്ല അവര്‍ പാടിയിരുന്നത്.
ചുട്ട ഇറച്ചിയുമായി പടവെട്ടുന്ന യാത്രികന്‍  
മീറ്റിങ്ങിനായി വന്നവരൊക്കെ രാത്രി തന്നെ വിടപറഞ്ഞു. ഇനിയുള ദിവസങ്ങള്‍ എനിക്ക് സ്വന്തം.
ഗംഭീര കാഴ്ചകളുമായി ഉടനെ വരാം. 

22 comments:

ഒരു യാത്രികന്‍ said...

അതീവ ഹൃദ്യമായ അനുഭവങ്ങളാണ് ഈ യാത്ര എനിക്ക് തന്നത്......സസ്നേഹം

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി .
പറഞ്ഞ പോലെ വേഗം വരൂ കാഴ്ചകളും വിവരണങ്ങളുമായി .
ആശംസകള്‍

Yasmin NK said...

നഗരത്തിനു നടുവിലൂടെ ഒഴുകുന്ന വെള്ളത്തിനു എന്തൊരു വൃത്തി!! ദൈവമേ നമ്മുടെ കനോലി കനാല്‍...

നല്ല വിവരണം. തുടരൂ...ആശംസകളോടേ

soence konnayil thomas said...

NINNIL ITHRAYUM KALAA VAASANAYULLATHAYI ENIKKU THONNIYITTUNDAYIRUNNILLA, NEE ENIKKU EMAIL AYAKKANAM WITH ALL UR DATAILS,I AM IN UK-BIRMINGHAM.+447404498930, soeneckonnayilthomas@gmail.com.

siya said...

''യൂറോപ്പിലെ ചര്‍ച്ചുകള്‍ കാണുമ്പോള്‍ അവ റോമിലെതുമായി താരതമ്യം ചെയ്യുക എന്ന (ദു)ശീലം തുടങ്ങിയിട്ട് കാലമേറെയായി..

അപ്പോള്‍ ഈ സ്വഭാവം ഉള്ളവര്‍ വേറെയും ഉണ്ടല്ലേ ?ഹഹ

ജീവിതത്തില്‍ നല്ലൊരു സമയം യൂറോപ്പ് കാണാനും ,അവിടെ ജീവിക്കാനും സാധിച്ചതില്‍ ഇപ്പോള്‍
എനിക്കും വളരെ സന്തോഷം തോനുന്നു .

യാത്രികന്റെ ഈ യാത്രയും തുടരട്ടെ ...

പട്ടേപ്പാടം റാംജി said...

ഇറച്ചിക്കറിയുമായി പടവെട്ടിയതല്ലേ..അധികം റസ്റ്റ്‌ എടുക്കാതെ തുടര്‍ന്നും പോന്നോട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ആമുഖം കൊള്ളാം...
പിന്നെ ഈ കണ്ണൂക്കാര് പടകുറുപ്പുമാർ ലോകത്തെവിടെ പോയാലും ഒന്ന് ‘പടവെട്ടി‘കൊതിപ്പിക്കും അല്ലേ വിനീതെ

ഒരു യാത്രികന്‍ said...

ചെറുവാടി: സന്തോഷം ചെറുവാടി ആദ്യ കമന്റിനു.

മുല്ല: നന്ദി മുല്ല. ഞാന്‍ കണ്ടത്തില്‍ ഗ്രീസ് ഒഴിച്ച് മറ്റെല്ലാ യൂറോപ്യന്‍ നാടുകളും വൃത്തിയുടെ കാര്യത്തില്‍ പ്രകൃതിയുടെ കാര്യത്തില്‍ ശ്രദ്ദാലുക്കളാണ്

സോയെന്‍സ്: ഹാ..ഹാ..ഇപ്പൊ അറിഞ്ഞില്ലേ

സിയാ: ശരിക്കും ഗംഭീരമാണ് റോമിലെ ചര്‍ച്ചുകള്‍. ശില്പ ചാരുതയും, ചിത്രകലയും ഇത്രയേറെ ഭംഗിയായി സമന്വയിക്കുന്ന ഒരിടം വേറെ ഇല്ല തന്നെ....നന്ദി.

റാംജി: ഇല്ല ഇക്കുറി മടിപിടിച്ച് വൈകിക്കില്ല. ഒരു പാട് എഴുതാനുണ്ട്. അത് പെയിന്റിങ്ങുകളെ കുറിച്ചാവുംപോള്‍ ഞാന്‍ കൂടുതല്‍ എഴുതിപോവുകയും ചെയ്യും.

ബിലാത്തി: എന്‍റെ പോന്നു മുരളിയേട്ടാ , പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നല്ലേ. വന്നതില്‍ ഒരു പാട് സന്തോഷം..

സസ്നേഹം

Typist | എഴുത്തുകാരി said...

യാത്രാവിവരണങ്ങളും ചിത്രങ്ങളുമായി വരൂ.

ശാന്ത കാവുമ്പായി said...

ഇനിയും..എന്നെപ്പോലുള്ളവർക്കുവേണ്ടി.

ശ്രീ said...

പതിവു പോലെ നന്നായിട്ടുണ്ട്.
കൂടുതല്‍ വിവരണങ്ങളുമായി വീണ്ടുമെഴുതുക...

krishnakumar513 said...

നല്ലവിവരണം,കാഴ്ചകളും.ആശംസകള്‍....

Echmukutty said...

ആഹാ, ഇതു കേമായിട്ടുണ്ടല്ലോ.
അടുത്തത് വേഗം വരട്ടെ.....

ഒരില വെറുതെ said...

നല്ല രസമുണ്ട്.
വാക്കുകള്‍ കൊണ്ട് ദൃശ്യങ്ങള്‍
ചമയ്ക്കുന്ന മാന്ത്രിക വിദ്യ.
ആ തെരുവുകള്‍ ഇപ്പോള്‍ കണ്‍മുന്നില്‍.

African Mallu said...

your narration is interesting

jyo.mds said...

നല്ല വിവരണം.അവസാനത്തെ 2 ഫോട്ടോകള്‍ ലോഡ് ചെയ്യുന്നില്ല.തുടര്‍ന്നുള്ള കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു..

Anil cheleri kumaran said...

എന്നിട്ട് ചുട്ട കോഴിയെ പറപ്പിച്ചോ.

MOIDEEN ANGADIMUGAR said...

ഹൃദ്യമായ അനുഭവം, നല്ല രചനാപാടവം.
വായന ആസ്വദിച്ചു.

ഷമീര്‍ തളിക്കുളം said...

യാത്ര തുടരട്ടെ...

സീത* said...

നല്ല അവതരണം ട്ടോ...കാഴ്ചകൾ കണ്മുന്നിൽ കണ്ട പോലെ

ഒരു യാത്രികന്‍ said...

എഴുത്തുകാരി: ഉടനെ വരാം. :)

ശാന്ത കാവുമ്പായി: ശാന്ത ടീച്ചറേ വന്നതില്‍ ഒരു പാട് സന്തോഷം.

ശ്രീ: എന്തെ കണ്ടില്ല എന്ന് വിചാരികയായിരുന്നു.സന്തോഷം

കൃഷ്ണകുമാര്‍: നന്ദി കൃഷ്ണ.

എച്ചുമുക്കുട്ടി:ഇപ്പ വരും അടുത്തത്.

ഒരില: നല്ലവാക്കുകള്‍ക് നന്ദി.

ആഫ്രികന്‍ മല്ലു: സന്തോഷം, വന്നതിലും കമന്റിയതിലും.

ജ്യോ: നന്ദി ജ്യോ.

കുമാരന്‍: കൊഴിയല്ല കുമാര നല്ല അസ്സല് കാളയും പന്നിയും ഒക്കെ ആയിരുന്നു.

മൊയ്ദീന്‍ : നന്ദി ഈ വരവിനും കമന്റിനും.

ഷമീര്‍: തുടരണം എന്ന് തന്നെ യാണ് എന്റെയും ആഗ്രഹം . നന്ദി

സീത: ഒരു പാട് സന്തോഷം

....സസ്നേഹം

അഭി said...

നല്ല വിവരണം. തുടരൂ...ആശംസകള്‍